മാഷേ....... ഇങ്ങള് പറഞ്ഞതൊക്കെ പൊട്ടത്തരാ.....

തിരുവാലി സ്കൂളിന്ന് ചില സ്വപ്നങ്ങൾക്കു പിറകെ ഇറങ്ങിപ്പോന്നിട്ട് രണ്ടു മാസങ്ങൾ ആവ്ണൂ.. ഹൈസ്കൂൾ കുട്ട്യോൾടെ ശാസ്ത്രാധ്യാപകനായൊരു രണ്ടു മാസക്കാലത്തെ വേഷപ്പകർച്ച. ചിലപ്പോഴൊക്കെ അവരെ വഴക്കു പറയേണ്ടി വന്നിട്ടുണ്ട്, ഉള്ളിൽ ചിരിച്ചു കൊണ്ട് - ഇന്നലത്തെ ഞാനാണല്ലോ ഇന്ന് അതേ കുസൃതി കാട്ടി എന്റെ മുൻപിൽ നിൽക്കുന്നതെന്നോർത്ത്. ചിലപ്പോൾ എത്രയൊക്കെ ഒളിച്ചു പിടിച്ചാലും  ആ ഓർമ്മകൾ പൊട്ടിച്ചിരികളായി പുറത്തേയ്ക്ക് ഒഴുകിയിട്ടുമുണ്ട്..
ടോട്ടോചാന്റെ കൊയാബാഷി മാഷ് ഇന്നും വലിയ അത്ഭുതമായവശേഷിക്കുന്നു..
ശാസ്ത്രത്തിന്റെ വികാസം നിരന്തരമായ എന്തുകൊണ്ട് ? എങ്ങിനെ ? എന്നീ ചോദ്യങ്ങളുടെ തുടർച്ചയാണെന്ന് പഠിപ്പിച്ചത് പരിഷത്തിന്റെ പുസ്തകങ്ങളാണ്. "മാഷേ മാഷു പറഞ്ഞതൊക്കെ പൊട്ടത്തരാ..." എന്ന ചിരുതക്കുട്ടിയുടെ വിമർശനത്തെ ഒട്ടും ഈഗോ സെൻട്രിക് അല്ലാതെ കേൾക്കുകയും മറുപടി പറയുകയും ചെയ്യുന്ന മാഷിനെ മുൻപിൽ നിറുത്തി തന്നത് പാപ്പുട്ടി മാഷിന്റെ ചിരുതക്കുട്ടിയും മാഷും എന്ന പുസ്തകമാണ്.. ടോട്ടോചാന്റെ കൊയാബാഷി മാഷ് ഇന്നും വലിയ അത്ഭുതമായവശേഷിക്കുന്നു..
" മീൻ കടയിലെ ഐസിൽ നിന്ന് നീരാവി പൊങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ടല്ലോ.. അതപ്പോ ഉത്പതനത്തിന് ഉദാഹരണമല്ലേ മാഷേ....?"
ഈ പുസ്തകങ്ങളുടെ സ്വാധീനത്താൽ ക്ലാസ്സ് മുറികളിൽ എന്തുകൊണ്ട് എന്തുകൊണ്ട് എന്ന ചോദ്യങ്ങൾ മുഴക്കാൻ ഇടം ഒരുക്കിക്കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്.. ചിലപ്പോഴൊക്കെ കുട്ടികളുടെ ചോദ്യങ്ങൾക്കു മുൻപിൽ മറുപടികളില്ലാതെ നിൽക്കേണ്ടി വന്നിട്ടുണ്ട്, നാളെ പറഞ്ഞു തരാമെന്നാശ്വസിപ്പിച്ച് പിൻവാങ്ങിയിട്ടുണ്ട് പലപ്പോഴും. പല ഉത്തരങ്ങളും പിന്നീട് ചെന്ന് പറഞ്ഞു കൊടുത്തിട്ടുമുണ്ട്. ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളെക്കുറിച്ചും അവസ്ഥാ പരിവർത്തനത്തെക്കുറിച്ചും ക്ലാസ്സ് എടുക്കവെ കേട്ടിട്ടും ഞാൻ കേൾക്കാതെ നടിച്ചൊളിച്ചു മാറിയ ഒരു ചോദ്യമുണ്ട് - " മീൻ കടയിലെ ഐസിൽ നിന്ന് നീരാവി പൊങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ടല്ലോ.. അതപ്പോ ഉത്പതനത്തിന് ഉദാഹരണമല്ലേ മാഷേ....?" മറുപടി പറയാനുള്ള എന്റെ അറിവില്ലായ്മയിൽ നിന്ന് യുക്തിയില്ലായ്മയിൽ നിന്നുള്ള  ഒളിഞ്ഞു മാറൽ ഇന്നും കുറ്റബോധമായവശേഷിക്കുന്നു. കുട്ടിയെ കേൾക്കാതിരിക്കൽ അവരുടെ ചോദ്യങ്ങളെ നേരിടാതിരിക്കൽ ഒടുവിലവരെ മൗനത്തിന്റെ  ആഴങ്ങളിൽ ഒതുക്കിക്കളയുമെന്ന് ഞാൻ ഭയപ്പെടുന്നു.
എന്നെ അത്ഭുതപ്പെടുത്തുന്നത് എനിക്കെന്തുകൊണ്ടാണിത്തരം ചോദ്യങ്ങൾ ഇല്ലാതെ പോകുന്നതെന്നതിലാണ് .. ഒരുപാടുനാളത്തെ സ്കൂളിങ്ങ് എന്നെ വല്ലാതെ പരുവപ്പെടുത്തിയതു പോലെ.. എട്ടാം തരത്തിലെ കുട്ടികൾ ചോദ്യങ്ങളുടെ പേമാരി ചെയ്യിക്കുമ്പോൾ പത്തിലെ കുട്ടികൾ കേൾവിയിലൊതുങ്ങുന്നു. സ്കൂളിങ് അവരെയും എന്നെപ്പോലെ നിശബ്ദരാക്കിയിരിക്കുന്നുവെന്നപോൽ..
ഗ്രൗണ്ടിൽ കോലുകൊണ്ട് ഗ്രാഫ് വരച്ച് ചലന നിയമങ്ങൾ പരിചയപ്പെടുത്തിയതും ടീ ഷർട്ട് ഇട്ട് ക്ലാസ്സെടുക്കാൻ പോയതും സ്കൂൾ തിണ്ണയിലിരുന്ന് അവരോട് കൂട്ടുകൂടിയതുമൊക്കെ മാഷ് എന്ന വലിയ യാഥാസ്ഥിതികത്വത്തോട് ഇടയാൻ ഉള്ള ചെറു ശ്രമങ്ങളായിരുന്നു. കുട്ടികൾളുടെ ഇടങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ വേണ്ടിയായിരുന്നു. അവരുടെ കൂട്ടുകാരനാവാൻ വേണ്ടിയായിരുന്നു. എനിക്കെന്നത്തന്നെ പുതുക്കിപ്പണിയാൻ വേണ്ടിയായിരുന്നു..

പിന്നീടൊരിക്കൽ ആ സ്കൂളിൽ ചെല്ലുമ്പോഴാണറിയുന്നത് ഞാൻ യാത്ര പറഞ്ഞു പോരുമ്പോൾ ആരൊക്കെയോ കരഞ്ഞുവത്രേ..
കണ്ടപാടേ ചുറ്റിനും ഓടിക്കൂട്ടിയ കൂട്ടുകാർ അവരുടെ ഓർമ്മകളിടെയോ അവരുടെ മാഷിനൊരു ഇടം ബാക്കി വച്ചിണ്ടുണ്ടെന്നറിയുന്നതിനേക്കാളേറെ  മറ്റെന്തു വേണം നമുക്ക് നമ്മളെത്തന്നെ അടയാളപ്പെടുത്താൻ....
ഓർമ്മകൾ തളം കെട്ടിക്കിടക്കുന്ന ഇടങ്ങൾ..  ആ ഇടങ്ങളിലേയ്ക്ക് തിരിച്ചു ചെല്ലാനൊരുങ്ങുമ്പോൾ ഓർമ്മകളത്രയും കൂടു വിട്ട് പറന്നു തുടങ്ങുന്നു.. നാളെ പരിഷത്ത് സാംസ്കാരിക സംഗമത്തിന്റെ ഭാഗമായി വീണ്ടും ആ സ്കൂളിലേക്ക്.... യുവസമിതി കൂട്ടുകാർ ഇന്നേ അവിടെ തമ്പടിച്ചിരിക്കുന്നൂ വത്രേ.....


( 2017 ഒക്ടോബറിൽ എഴുതിയത് )

Comments